Sunday 12 October 2014

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യത

           പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തിയൊന്നു ആക്കുന്നതിനെ സംബന്ധിച്ച് നമ്മുടെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വമായി ആലോചിക്കുന്നതു ഏവരും അറിഞ്ഞു കാണുമല്ലോ.വര്‍ഷങ്ങളായി ഈ വിഷയത്തില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.വികസിത രാജ്യങ്ങളില്‍ പോലും വിവാഹ പ്രായം പതിനെട്ടിലും കുറവാണ് എന്നതാണ് ഇതിനെ എതിര്‍ക്കുന്നവരുടെ പ്രധാന ന്യായം.പക്ഷെ ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇത്തരമൊരു നീക്കത്തിന്‍റെ പ്രായോഗികമായ ആവശ്യകത നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

         ഇന്നു നമ്മുടെ രാജ്യത്ത് പതിനെട്ടു വയസ്സില്‍ വിവാഹം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളില്‍ 95 ശതമാനംപേര്‍ക്കും പിന്നീടുള്ള വിദ്യാഭ്യാസം തുടരാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് ഈ വിഷയത്തില്‍ ഒരു മാറ്റം ആവശ്യമുണ്ട് എന്നു വാദിക്കാനുള്ള പ്രധാന കാരണം.നമ്മുക്കറിയാം നമ്മുടെ സംസ്ഥാനത്ത് ഈ അടുത്തകാലങ്ങളില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും പതിനാറാക്കണം എന്ന ആവശ്യം ചില കോണുകളില്‍ നിന്നും ഉയരുകയുണ്ടായി.വികസിത രാജ്യങ്ങളില്‍ പോലും പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ നിയന്ത്രണമില്ല എന്നായിരുന്നു അവര്‍ ഉന്നയിച്ച ന്യായം.എന്നാല്‍ സത്യത്തില്‍ ഇത്തരമൊരു ആവശ്യം ഉയരാനുള്ള കാരണം നമ്മുടെ സാഹൂഹ്യഘടനയില്‍ വന്നിട്ടുള്ള മാറ്റങ്ങളാണ്.ഇന്ന് നമ്മുടെ സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്.നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികള്‍ക്ക് ലഭ്യമാകുന്ന വിദ്യാഭ്യാസം തന്നെ പെണ്‍കുട്ടികള്‍ക്കും നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായിരിക്കുന്നു.നമ്മുടെ സമൂഹത്തില്‍ വന്ന ഈ മാറ്റത്തിന്‍റെ പരിണിത ഫലമായി നമ്മുടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വര്‍ദ്ധിച്ചു.അതിനാല്‍ തന്നെ തങ്ങളെക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ ഒരുവനുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇന്നത്തെകാലത്തെ പെണ്‍കുട്ടികള്‍ തയ്യാറാകുന്നില്ല.അവരുടെ രക്ഷിതാക്കളും അത്തരം ബന്ധങ്ങളെ എതിര്‍ക്കുന്നു.ഇതിന്‍റെ ഫലമായി വലിയ ഒരു വിഭാഗം ആണ്‍കുട്ടികള്‍ക്ക് പെണ്ണു കിട്ടാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്.പത്താം ക്ലാസും,ചിലപ്പോള്‍ കഷ്ടി പ്ലസ്‌ ടൂവും മാത്രം വിദ്യാഭ്യാസമുള്ള പല യുവാക്കളും ഗള്‍ഫ്‌ നാടുകളില്‍ പോയി ജോലി ചെയ്താണ് ജീവിതം കഴിക്കുന്നത്‌.അങ്ങനെ ഒരു വലിയ ഒരു വിഭാഗം നമ്മുടെ സംസ്ഥാനത് നിലവില്‍നില്‍ക്കെ പെണ്‍കുട്ടി ഇന്നു കാണുന്ന വിധത്തില്‍ വിദ്യാഭ്യാസം നേടുന്നത് നമ്മുടെ സാമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ ചില്ലറയല്ല.പഴയകാലങ്ങള്‍ക്ക് വിഭിന്നമായി ഇന്നു ഗള്‍ഫ്‌ പ്രവാസികള്‍ക്ക് പെണ്ണുകിട്ടാന്‍ ബുദ്ധിമുട്ടാകുന്നതിന്‍റെ ഏറ്റവും പ്രധാനമായ കാരണവും ഇതു തന്നെ.

           ഇത്തരമൊരു സാഹചര്യത്തിലാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറാക്കുവാന്‍ വേണ്ടിയുള്ള ആവശ്യം ഉയരുന്നത്.ഇന്നു പെണ്‍കുട്ടികള്‍ നേടുന്ന ഉന്നത വിദ്യാഭ്യാസത്തിനു തടയിടുകയെന്ന ലക്ഷ്യം തന്നെയാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്ന ഭൂരിപക്ഷത്തിന്‍റെയും ലക്ഷ്യം.ഇന്നു നമ്മുടെ നാട്ടില്‍ പതിനെട്ടു വയസ്സില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികളുടെ പിന്നീടുള്ള വിദ്യാഭ്യാസം തടസ്സപ്പെടുന്ന ഒരു സ്ഥിതിവിശേഷമാണ് ഉള്ളത്.അതു മാത്രമല്ല പതിനാറു വയസ്സ് എന്ന് പറയുമ്പോള്‍ കഷ്ടിച്ച് പത്താം ക്ലാസ്സ് മാത്രം കഴിയുന്ന പ്രായമാണ്.ആ പ്രായത്തില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്യുവാന്‍ സാധിച്ചാല്‍ ഇന്നു പത്താം ക്ലാസ്സും ഗുസ്തിയും മാത്രമായി ഗള്‍ഫ്‌ നാടുകളില്‍ അടിമകളായി കൂലിവേല ചെയ്തു ജീവിക്കുന്ന പ്രവാസി വിഭാഗത്തിനും പെണ്ണു കിട്ടുവാനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്.ഈ ആവശ്യത്തിന്‍റെ പിന്നിലുള്ള ദുരുധ്വാശം ഇതുമാത്രമാണ്.

       ഇത്തരം നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന നിയമമാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ മുന്നിലുള്ളത്.പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്നു ഇരുപത്തൊന്നാക്കുന്നതോടെ അവര്‍ക്ക്  ഉന്നത വിദ്യാഭ്യാസം നേടുവാനുള്ള സാഹചര്യം വര്‍ദ്ധിക്കുകയാണ്.അപ്പോള്‍ ചിലര്‍ ചോദിക്കും ഇത്തരമൊരു നിയമം ലൈംഗിക അവകാശങ്ങള്‍ക്കുമേലുള്ള കനത്ത പ്രഹരമാവില്ലേയെന്നു.ഒരു വിദ്യാഭ്യാസ സമൂഹത്തില്‍ ലൈംഗികത ഒരു വിഷയമേയല്ല.മികച്ച വിദ്യാഭ്യാസം സിദ്ധിച്ച ഒരു സമൂഹത്തില്‍ പൂര്‍വ്വ ലൈംഗീക ജീവിതമോന്നും പില്‍കാല ജീവിതത്തില്‍ ബാധിക്കുകയില്ല എന്നതാണ് സത്യം.അതുമാത്രമല്ല ഇന്നു നാം കാണുന്ന തരത്തിലുള്ള അവിഹിത ബന്ധങ്ങളും കുറയുകയും ചെയ്യുന്നതാണ്.ഓര്‍ക്കുക ഏറ്റവും കൂടുതല്‍ അവിഹിത ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് ഗള്‍ഫ്‌ പ്രവാസികളുടെ ഭാര്യമാരുടെ ഇടയിലാണ് എന്നതും ഈ അവസ്സരത്തില്‍ ഓര്‍ക്കേണ്ടതാണ്.പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും ഇരുപത്തൊന്നാക്കുന്നതിനെ നമ്മുടെ വിദ്യാഭ്യാസ സമൂഹം ഇരുകയ്യും നീട്ടി സ്വികരിക്കുന്നതാണ്.

No comments:

Post a Comment